Friday, June 3, 2016

കിളിമകൾ


‘വരികരികിലിരി‘ യെന്ന്
നല്ലതു
പറഞ്ഞു നോക്കി

വരിനെല്ലു പകുത്ത്
വഴിനീളെ
തൂകി നോക്കി.

ബാലേ ! ശുകപ്പൈതലേയെന്ന്
നല്ലൊരീണത്തിൽ
പുകഴ്ന്നു നോക്കി.

വന്നില്ലവൾ !

വാക്കുകൾ കൊത്താതെ
വരികളെടുക്കാതെ
കാഞ്ഞിരച്ചില്ലയിലൊരേയിരുപ്പ്.

സഹിച്ചില്ലെനിക്ക് !!

കനിവിന്റെ സൂര്യനുദിക്കാത്തൊരു
പകലിരട്ടക്കുഴൽ നീട്ടി
വീഴ്ത്തിക്കളഞ്ഞു ഞാൻ

കവിതയുടെ കിളിമകളെ.

തൊങ്ങലും
പൂവു-
മലങ്കാരവും കിഴിച്ചപ്പോൾ

ത്രാസ്സിൽ കിടപ്പുണ്ടെ-
ഴുത്താണി വലിപ്പത്തിലൊരു
പൊന്നുടൽ.

അതിലാകെയാരോ
വരച്ചിട്ടിരിപ്പുണ്ട്

രാമായണത്തിന്റെ ചിത്രം.