(എത്ര മറന്നുപോകിലും
ഒടുക്കം വള്ളിവീശിയെത്തുന്ന പ്രണയവിത്തുകൾക്ക്)
പണ്ടേ ‘വെളഞ്ഞ’ വിത്തായിരുന്നു.
മടിയിലും മുറത്തിലു-
മടങ്ങിക്കിടക്കുമായിരുന്നില്ല.
എത്ര തൂവിയിട്ടും
പൊലിച്ചു
തന്നിരുന്നില്ല
പ്രണയത്തിന്റെ പറകൾ.
എത്രയടുക്കിയിട്ടും
നിറച്ചുതന്നിരുന്നില്ല
രുചിയുടെ കലവറ.
തിളനിലയിൽ
അരിക്കലത്തോടിടഞ്ഞും
ഉരപ്പുരയിലാ-
ളിമാരോടു ഞെളിഞ്ഞും
പാതിവെന്തും
പതിരായ് മറഞ്ഞും
പതുങ്ങി നടപ്പായിരുന്നെന്നും.
ഒടുക്കം,
അലോസരത്തിന്റെ-
യമാവാസി രാവൊന്നിൽ
കൈകാലുകൾ
കൂച്ചിക്കെട്ടി
ജീവനോടെ
കുഴിച്ചിട്ടുകളഞ്ഞു,
അസത്തിനെ.
തൃച്ചംബരത്തോ തൃക്കാക്കരയിലോ**
പോയിരിക്കാമെന്ന്
ചോദിച്ചവരോടൊക്കെ
പറഞ്ഞു.
ഒട്ടുനാൾ കഴിഞ്ഞ്
ഒക്കെ മറന്നിരിക്കുന്നൊരു
പാതിരാമഴയത്ത്,
വാതിലിൽ മുട്ടോടുമുട്ട്.
ചുവന്നതൊപ്പിക്കാരെന്നു
നിനച്ച്
കീഴടങ്ങാൻ ചെല്ലുന്നേരം
പച്ചദാവണി ചുറ്റി
വള്ളിവീശി നിൽപ്പാണല്ലോ
‘വെളഞ്ഞവിത്തൊ‘രുത്തി
!
പോരാഞ്ഞിപ്പോൾ മരങ്കേറിയും
!!
**( ‘തൃച്ചംബരത്തോ
ഭജിക്കുവാൻ പോയി നീ, തൃക്കാക്കരയിലോ...‘ എന്നുള്ള ഓയെൻവി സാറിന്റെ പ്രശസ്ത വരികൾ ഓർത്തുകൊണ്ട്)