ജീവനിൽ നിന്ന്
ബന്ധനത്തിലേക്കുള്ള
പാത.
തളിരോ തണലോ ഇല്ലാതെ
വട്ടം ചുറ്റിയതിന്റെയടയാളം.
കണ്ണുകെട്ടി, കഴുമരത്തിലേക്ക്
വിളിച്ചതിന്റെയോർമ്മ.
ചില രസികർക്കാകട്ടെ
ഇത്,
സ്വാതന്ത്ര്യത്തിലേക്കുള്ള
കവിത.
ശ്രദ്ധയോടെ നൊമ്പര-
ക്കുരുക്കിട്ട്
ആളുയരത്തിൽ നിന്നൊരാമുഖം.
നിലയില്ലാതെ മുങ്ങിപ്പിടയുന്ന
വരികളുടെ നാനാർത്ഥം.
ഋണമുക്തനായൊരു കവിയെന്ന്
വാതിൽപ്പടിയിലൊട്ടിച്ച
പിന്നുര.
ആയിരം പതിപ്പിറങ്ങുന്ന
അവകാശികളില്ലാത്ത
പുസ്തകം !