Tuesday, June 24, 2014

കയർ




ജീവനിൽ നിന്ന്
ബന്ധനത്തിലേക്കുള്ള പാത.

തളിരോ തണലോ ഇല്ലാതെ
വട്ടം ചുറ്റിയതിന്റെയടയാളം.

കണ്ണുകെട്ടി, കഴുമരത്തിലേക്ക്
വിളിച്ചതിന്റെയോർമ്മ.


ചില രസികർക്കാകട്ടെ
ഇത്,
സ്വാതന്ത്ര്യത്തിലേക്കുള്ള കവിത.

ശ്രദ്ധയോടെ നൊമ്പര-
ക്കുരുക്കിട്ട്
ആളുയരത്തിൽ നിന്നൊരാമുഖം.

നിലയില്ലാതെ മുങ്ങിപ്പിടയുന്ന
വരികളുടെ നാനാർത്ഥം.

ഋണമുക്തനായൊരു കവിയെന്ന്
വാതിൽ‌പ്പടിയിലൊട്ടിച്ച
പിന്നുര.

ആയിരം പതിപ്പിറങ്ങുന്ന
അവകാശികളില്ലാത്ത
പുസ്തകം !

Monday, June 9, 2014

കുഞ്ഞിരാമൻ





കാട്ടിൽ‌പ്പോയില്ലെങ്കിലെന്ത്
ഊരുതെണ്ടിനടന്നതായറിയാം,
ബഹുവർഷങ്ങൾ.

ശിലയെ ജീവിപ്പിച്ചില്ലെന്നതു
നേരു തന്നെ.

എന്നാലും,
ശിലാഹൃദയങ്ങളിൽ‌പ്പോലും
ചേർത്തു വച്ചതോർമ്മയുണ്ട്,
വാക്കിന്റെ പുതുജീവൻ !

നിത്യേന മോക്ഷം കൊടുത്തിരുന്നു,
ഭാഷയിലെ കഴുകിനും
കബന്ധങ്ങൾക്കും.

കവിതയ്ക്കുമേൽ ചിറകെട്ടി
വാനരരോടൊത്തു വാണു.

മായാമൃഗത്തിന്റെ പിൻപറ്റി
കരിമ്പുവില്ലേന്തിയോടി,
തെക്കെങ്ങോ ചെന്നു മുക്തനായ് !

രാമനോളം വളർന്നില്ലെങ്കിലെന്ത്
കുഞ്ഞിരാമനെന്നു ഖ്യാതി !