എഴുത്തച്ഛന്റെ കിളിക്കൂടാണ്
ആദ്യമേ അഴിച്ചുമാറ്റിയത്.
തുടർന്ന്,
വീണുപോയെങ്കിലും
സുഗന്ധം പൊഴിച്ചുകൊണ്ടിരുന്നൊരു പൂവിനെ
നിർദ്ദയം തുടച്ചു കളഞ്ഞു.
മധുരം വഴിഞ്ഞ്
ഉൾമുറികളൊന്നിൽ കിടന്നിരുന്ന
പൂവമ്പഴത്തിന്റെ കൂട
കിട്ടിയ വിലയ്ക്ക് കാശാക്കുകയും ചെയ്തു.
അനാവശ്യചെലവുകൾ വേണ്ടെന്നുകരുതി
ഇന്ദുലേഖയെയും തോഴിയെയും
ഒഴിവാക്കി.
രമണനോ അപ്പുക്കിളിയോ
മേലിൽ തൊടിയിൽക്കടന്നു പോകരുതെന്നും
വിലക്കി.
കുറെക്കാലമായി
വെറുതെയിരിക്കുകയായിരുന്ന കളിയച്ഛന്
അല്ലറ ചില്ലറ കൊടുത്ത്
കണക്കുതീർത്തു.
‘അരക്ഷണം പോലും കണ്ടുപോകരു’തെന്ന്
അയ്യപ്പനെയാട്ടിയോടിച്ചു.
അക്കാഡമി യോഗം കഴിഞ്ഞ്
ജ്യേഷ്ഠകവിയും ആമിയോപ്പുവും വരുന്നേരം
പടിപ്പുര തുറന്നുപോകരുതെന്നും
ബാലനിനിമേൽ
അന്നം* കൊടുത്തുപോകരുതെന്നും
കല്പിച്ച്,
സ്വസ്ഥനായി.
ഇനിയെന്തുചെയ്യുമെന്ന
താങ്കളുടെ ചോദ്യത്തിൽ
കഴമ്പില്ല സുഹൃത്തേ !
കള്ളന്റെ ആത്മകഥയും
കാമശാസ്ത്രവും കൂട്ടിനുണ്ട്.
അതുമതി !!
(* അതേപേരുള്ള ബാലചന്ദ്രകവിതയിൽ വൈലോപ്പിള്ളിയുടെ സാന്നിദ്ധ്യവുമുണ്ട്.)